Friday, August 8, 2008

മരണങ്ങളെ തോല്പിച്ച അമ്മ:

സന്തുഷ്ട കുടുംബം എന്നവരുടെ ജീവിതത്തെ വിശേഷിപ്പിക്കാമായിരുന്നു.അവര്‍ എന്ന് പറഞ്ഞാല്‍ അച്ചായനുംഅമ്മാമ്മയും അവരുടെ രണ്ട് പെണ്‍കുട്ടികളും.അച്ചായന്‍ വാടകയ്ക്ക് ടെമ്പോ ഓടിക്കുകയായിരുന്നു.പെണ്‍കുട്ടികള്‍ രണ്ടും യു.പി.സ്കൂളില്‍ പഠിക്കുന്നു. ജീവിതത്തില്‍ സാമ്പത്തികമായ വന്‍ നേട്ടങ്ങള്‍ ഇല്ലങ്കിലുംസന്തോഷകരമായ ജീവിതം. ഇതിനിടയിലാണ് അമ്മാമ്മയ്ക്ക് അസ്വസ്ഥതകള്‍ ആരംഭിക്കുന്നത്. ശരീരവേദനയുമായി ആശുപത്രികള്‍ കയറിയിറങ്ങി.പലഡോക്ടര്‍മാരും ടെസ്റ്റുകള്‍ക്ക് കുറിച്ചുകൊടുത്തു. കുറച്ചുനാളുകള്‍ക്ക്ശേഷം അവരുടെ സന്തോഷത്തിന്മേല്‍ കരിനിഴല്‍ വീഴ്ത്തികൊണ്ട് പരിശോധനാ റിസല്‍ട്ട് വന്നു.ക്യാന്‍സര്‍ !!!..മരണം ഏത് നിമിഷവും കടന്ന് വരാം. അമ്മാമ്മയ്ക്ക് മരിക്കാന്‍ ഭയമില്ലായിരുന്നു.ഒരു ദുഃഖംമാത്രം.പറക്കമുറ്റാത്ത രണ്ട് പെണ്മക്കള്‍. ഒരമ്മയുടെ കരുതലും സംരക്ഷണവും ഏറ്റവും കൂടുതല്‍ വേണ്ടപ്രായത്തിലേക്ക് മക്കള്‍ കടക്കുന്നതേയുള്ളൂ..

അമ്മാമ്മയുടെ അസുഖം അറിഞ്ഞതോടെ അച്ചായന്‍ ഡൌണ്‍ ആയിത്തുടങ്ങി. ഇത്രയുംകാലും തന്റെ കൂടെകഴിഞ്ഞവള്‍.അവള്‍ മരണത്തിലേക്ക് നടന്ന് പോവുകയാണന്ന് അറിഞ്ഞപ്പോള്‍ മുതല്‍ മനസ്സിന് തീപിടിക്കുന്നു.മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യതയുണ്ടന്ന് ഡോക്ടര്‍മാര്‍ നല്‍കിയഉറപ്പുകളില്‍ അച്ചായന്‍ പിടിച്ചുനിന്നു. പരിശോധനകള്‍ മുറയ്ക്ക് നടന്നു.രോഗത്തിന്റെ കാഠിന്യത്തിന് കുറവുള്ളതായി പുതിയറിപ്പോര്‍ട്ടുകളില്‍ കാണിച്ചു.കുടുംബത്തിനും ഡോക്ട്‌ര്‍മാര്‍ക്കും പ്രതീക്ഷകളായി.

ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകുന്നതിനുമുമ്പുള്ള ദിനങ്ങള്‍.പലരും അമ്മാമ്മയെ കാണാന്‍ വന്നു.ഔചിത്യബോധമില്ലാത്ത ചില സന്ദര്‍ശകര്‍ രോഗത്തിന്റെ ഭീകരതയെക്കുറിച്ച് തങ്ങളുടെ കൂടെ വന്ന്മറ്റ് സന്ദര്‍ശകര്‍ക്ക് അമ്മാമ്മയുടേയും അച്ചായന്റേയും മുന്നില്‍ വച്ച് ക്ലാസുകള്‍ എടുത്തു.പ്രാര്‍ത്ഥനാകൂട്ടങ്ങള്‍ എത്തി അമ്മാമ്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു.അതിലൊരു പ്രാര്‍ത്ഥനാകൂട്ടത്തിലെ ‘കര്‍ത്താവിന്റെ ദാസി’ പ്രാര്‍ത്ഥിച്ചത് വേദനയില്ലാത്ത മരണത്തിനു വേണ്ടിയാണ് .പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത അച്ചായന് അത്താങ്ങാവുന്നതില്‍ അപ്പുറമായിരുന്നു.തന്നെ എല്ലാവരും കൂടി പറ്റിക്കുകയായിരുന്നോ ? തന്റെ ഭാര്യ മരണത്തിലേക്ക് തന്നെയാണോ പോകുന്നത്.അല്പം മദ്യംകൂടി അകത്ത് ഉള്ളതുകൊണ്ട് ചിന്തകള്‍ തലതിരിഞ്ഞാണ്വരുന്നത് .

പിറ്റേന്ന് അച്ചായനെ ജനങ്ങള്‍ കാണുന്നത് ഒരു പറങ്കിമാവില്‍ തൂങ്ങി നില്‍ക്കുന്നതാണ്. “ഭാര്യയുടെ മരണംകാണാന്‍ കഴിവില്ലാത്തതുകൊണ്ട് താന്‍ പോകുന്നു.”.മക്കളെക്കുറിച്ച് അയാള്‍ ഓര്‍ത്തില്ല.അമ്മാമ്മവാവിട്ട്നിലവിളിച്ചില്ല.പാവത്തിന് അതിനുള്ള കെല്പ് ഇല്ലായിരുന്നു. മരണത്തിലേക്ക് ദിവസങ്ങള്‍ എണ്ണുന്നഅമ്മയും രണ്ട് പെണ്മക്കളും. അവരുടെ കണ്ണീര്‍ കാണാതിരിക്കാന്‍ ദൈവത്തിനു കഴിയുമോ?

പതിനഞ്ചോളം വര്‍ഷങ്ങള്‍ ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നു.മാസങ്ങളുടെ ആയുസ്സ് മാത്രം കല്പിച്ചിരുന്നഅമ്മാമ്മ ഇപ്പോഴും ജീവിക്കുന്നു.രണ്ട് പെണ്മക്കളേയും പഠിപ്പിച്ച് , ജോലിആയപ്പോള്‍ വിവാഹംചെയ്തയച്ചു.വൈദ്യശാസ്ത്രത്തിനും അതീതമായ ഒരു ‘ശക്തി‘യുടെ ശക്തിയില്‍ രോഗത്തിന്റെ തീവ്രതയില്‍നിന്ന് വിടുതല്‍ കിട്ടി ഈ അമ്മ ജീവിക്കുന്നു.തന്റെ മക്കളുടെ ജീവിതം കാണാനായി.തനിക്ക് താങ്ങായിനില്‍ക്കേണ്ട ഭര്‍ത്താവ് മരണത്തെ അഭയം പ്രാപിച്ചപ്പോഴും ഈ അമ്മ അതിനെ അതിജീവിച്ചു ,സ്വന്തം രോഗത്തേയും,മരണത്തേയും തോല്പിച്ച് ഈ അമ്മ ജീവിക്കുന്നു.

No comments: