Sunday, August 3, 2008

കല്യാണ രാത്രിയിലെ നിലവിളി :

കെട്ട് ചെറുക്കന്റെ പള്ളിയില്‍ വച്ച് നടത്തിയാല്‍ ചെറുക്കന്റെ വീടുകയറി ചെറുക്കനും പെണ്ണും പെണ്ണിന്റെവീട്ടിലേക്ക് പോകുന്നതാണ് ഞങ്ങളുടെ നാട്ടിലെ ക്രിസ്‌ത്യാനികളിലെ നാട്ടുനടപ്പ്.പെണ്ണിന്റെ വീട് വളരെദൂരെയാണങ്കില്‍ മാത്രം വീടുകയറലും മറ്റും ചെറുക്കന്റെ വീട്ടില്‍ വച്ചങ്ങ് നടത്തും.ഇത് നാട്ടുനടപ്പാണേ.നമ്മളുണ്ടാക്കുന്ന ചട്ടങ്ങള്‍ നമ്മള്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ മാറ്റാമല്ലോ ?

നമ്മുടെ നായകന്‍ കല്യാണം കഴിഞ്ഞ് നായികയും കൂട്ടി ചെറുക്കന്റെ വീടുകയറി.അമ്മായിഅമ്മ കത്തിച്ചുകൊടുത്ത നിലവിളക്ക് വാങ്ങി വലതുകാല്‍ വച്ച് മരുമകള്‍ അകത്തേക്ക് കയറി.അമ്മായിഅപ്പന്‍കാര്‍ന്നോര്‍ വീഡിയോയൊക്ക് പോസ് ചെയ്ത് അങ്ങനെ തിളങ്ങി നില്‍ക്കുകയാണ് .അമ്മായിഅമ്മ കൊണ്ടുകൊടുത്ത് പാല്‍ മരുമകള്‍ വാങ്ങിക്കുടിച്ചു.നാട്ടുനടപ്പിന് ഒരു മാറ്റം അനിവാര്യം ആയതുകൊണ്ട് നായകനുംനായികയും(വധൂവരന്മാര്‍) ചെറുക്കന്റെ വീട്ടില്‍ തന്നെ തങ്ങാന്‍ തീരുമാനിച്ചുറച്ചിരുന്നു.

സൂര്യന്റെ നിഴലിന് കിഴക്കോട്ട് നീളം വയ്ക്കുന്നതിനനുസരിച്ച് നവവരന് ആധികൂടി.എടാ സൂര്യാ പെട്ടന്നോന്ന്അസ്തമിക്കടാ എന്ന് നവവരന്‍ മനസ്സില്‍ പറഞ്ഞു.സൂര്യനുണ്ടോ അത് കേള്‍ക്കുന്നത് ?കല്യാണമാണങ്കിലുംഅടീയന്തരമാണങ്കിലും സൂര്യന്‍ അവന്റെ പണി കൃത്യനിഷ്ഠയോടങ്ങ് ചെയ്യും.അവസാനം എണ്ണി എണ്ണിനേരം രാത്രിയാക്കി.തടത്തില്‍ ദിനേശനെപ്പോലെ ആകാതിരിക്കാന്‍ തലയിണമന്ത്രം അഞ്ചാറു പ്രാവിശ്യമാണ്കഥാനായകന്‍ കണ്ടത്.

അത്താഴം കഴിക്കാനായി ചെറുക്കനും പെണ്ണും അടക്കളയില്‍ എത്തി.അമ്മായിഅമ്മ ചട്ടിയും കലവുമൊക്കെമരുമോളെ കാണിച്ചുകൊടുത്തു.പ്രാണപ്രിയന് പ്രേയസ്സി ചോറുവിളമ്പി.രണ്ട് പേരും ഒരുമിച്ചിരുന്ന് ഭക്ഷണംകഴിച്ച് എഴുന്നേറ്റു.മരുമകളുടെ കൈയ്യില്‍ പാലുഗ്ലാസും കൊടുത്തിട്ടാണ് അമ്മായി അമ്മ തന്റെ കെട്ടിയോന്ചോറ് വിളമ്പിയത്.കാര്‍ന്നോരും കാര്‍ന്നോത്തിയുംകൂടി ഉമ്മറപ്പടിയിലിരുന്ന് അത്താഴം കഴിക്കാന്‍ തുടങ്ങി.മണിയറയുടെ വാതില്‍ വലിച്ചടയ്ക്കുന്ന ശബ്ദ്ദവും കേട്ടു.(മഴക്കാലമായതുകൊണ്ട് വാതിലങ്ങോട്ട് വലിച്ചടച്ചില്ലങ്കില്‍ കുറ്റിയിടാന്‍ പറ്റത്തില്ല.).

ചോറിലേക്ക് കൈയ്യിട്ട ഉടനെ ഒരു നിലവിളി ശബ്ദ്ദം കേട്ട് കാര്‍ന്നോരുടെ കൈയ്യില്‍ നിന്ന് ചോറുപാത്രംനിലത്ത് വീണു.നിലവിളി മകന്റെ മണിയറയില്‍ നിന്നാണന്നും നിലവിളിശബ്ദ്ദം മരുമകളുടെ നിലവിളിആണന്നും മനസ്സിലാക്കാന്‍ കാര്‍ന്നോര്‍ക്ക് അല്പസമയം വേണ്ടിവന്നു.ആ നിലവിളി ശബ്ദ്ദം തന്റെ വീടുംകടന്ന് അയലോക്കത്തെ വീടുകള്‍ വരെ എത്തിയന്ന് കാര്‍ന്നോര്‍ക്ക് മനസ്സിലായി.കാര്‍ന്നോരുംകാര്‍ന്നോത്തിയും മണിയറവാതിക്കല്‍ എത്തി.“എന്തോന്നാടാ ,നീ കൊച്ചിനെ പേടിപ്പിക്കുന്നത് ?”അപ്പന്‍മകനോട് വാതിക്കല്‍ നിന്ന് ചോദിച്ചു.അകത്ത് എന്തക്കയോ തട്ടിമറിയുന്ന ശബ്ദ്ദവും കൂടി കേട്ടപ്പോള്‍അകത്ത് മൂന്നാം ലോകമഹായുദ്ധം നടക്കുവാണോ എന്നവര്‍ സംശയിച്ചെങ്കില്‍ കുറ്റം പറയാന്‍ പറ്റത്തില്ലല്ലോ ?

വാതില്‍ തുറന്ന് വിയര്‍പ്പ് നിറഞ്ഞ മുഖത്തോട് മകന്‍ ഇറങ്ങിവന്നു.അവനങ്ങ് നന്നായി അണയ്ക്കുണ്ടായിരുന്നു.അവന്റെ തൊട്ടുപുറകെ തന്റെ നിലവിളി ഒന്നന്നൊര നിലവിളിആയിപ്പോയന്നുള്ള ഭാവത്തോടെമരുമകളും ഇറങ്ങിവന്നപ്പോള്‍ അപ്പനുമമ്മയും മകനെ സംശയത്തോടെ നോക്കി.നീ എന്തോ പണിയാടാഒപ്പിച്ചത് എന്ന് ഭാവത്തില്‍ അപ്പന്‍ മോനെ നോക്കി.ഇതിലൊന്നും വലിയകാര്യമില്ലന്നുള്ള ഭാവത്തില്‍അമ്മായിഅമ്മ മരുമകളെ നോക്കി.നിലവിളി ശബ്ദ്ദംകേട്ട അയല്‍‌വക്കക്കാര്‍ മുറ്റത്തേക്ക് കയറിവന്നു.

പിറ്റേന്ന് രാവിലെ മകന്‍ ആശാരിയെ വിളിച്ചുകൊണ്ട് വന്ന് തങ്ങളുടെ കിടപ്പുമുറിക്ക് സീലിംങ്ങ് അടിപ്പിച്ചപ്പോഴാണ് തലേന്ന് രാത്രിയിലെ നിലവിളി രഹസ്യം പുറത്തായത്.കട്ടിലില്‍ കിടന്ന പെണ്ണിന്റെ(നവവധു)തലയ്ക്ക്‍ലോട്ട് ഓടിനിടയില്‍ നിന്ന് ഒരെലി പിടിവിട്ട് വീണു.എലിയെ കണ്ടാണ് പെണ്ണ് നിലവിളിച്ചത്.തങ്ങളുടെ മണയറയില്‍ അതിക്രമിച്ച് കടന്ന എലിയെ തുരത്താന്‍ നവവരന്‍ നടത്തിയ ശ്രമങ്ങളാണ്മൂന്നാം ലോകമഹായുദ്ധമായി തോന്നിയത് .

ആശാരിപോയിക്കഴിഞ്ഞപ്പോള്‍ അപ്പന്‍ മകനോട് പറഞ്ഞു...”ഞാനോര്‍ത്തടാ മോനേ ,നീ എന്തെങ്കിലുംകാണിച്ച് അവളെ പേടിപ്പിച്ചതാണന്ന് ...”

No comments: