Wednesday, August 6, 2008

പിള്ളമനസ്സില്‍ കള്ളമില്ല :

ഒരു ദിവസം അതിരാവിലെ എഴുന്നേറ്റ് തങ്കച്ചന്‍ ഉപദേശി പ്രാര്‍ത്ഥിക്കുകയായിരുന്നു.ഇങ്ങനെ അതിരാവിലെഎഴുന്നേറ്റിരുന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ തങ്കച്ചനുപദേശിക്ക് പല വെളിപാടുകളും കിട്ടിയിട്ടുണ്ടത്രെ ! നാട്ടില്‍തങ്കച്ചന്‍ ഉപദേശിക്ക് വിലയില്ലങ്കിലും അങ്ങ് വടക്കോട്ടും തെക്കോട്ടും പോയാല്‍ ഉപദേശിക്ക് ഭയങ്കരവിലയാണന്ന് (ഉപദേശിയുടെ പ്രാര്‍ത്ഥനയ്ക്കും) പലരും പറഞ്ഞിട്ടുണ്ട്. തങ്കച്ചന്‍ ഉപദേശി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ അതാവരുന്നു ഒരു വെളിപാട്.”തങ്കച്ചാ,എഴുന്നേല്‍ക്കൂ ,ചെരുപ്പെടുത്ത് കാലില്‍ ഇടൂ,നമ്മുടെ അയ്യത്ത്(പറമ്പില്‍) ഒരു പട്ടി ചത്തുകിടക്കുന്നു“.വെളിപാട് കിട്ടിയ ഉടനെ തങ്കച്ചന്‍ ഉപദേശിപ്രാര്‍ത്ഥന അര്‍ദ്ധവിരാമത്തില്‍ നിര്‍ത്തി എഴുന്നേറ്റു,ചെരുപ്പെടുത്തിട്ട് അയ്യത്തേക്ക് ഇറങ്ങി.

അയ്യത്തിന്റെ അതിരു പിടിച്ച് ഉപദേശി നടന്നു.അവസാ‍നം പട്ടിയെ കണ്ടെത്തി.ഉപദേശിയുടെ മൂന്നാമത്തെ അയ്യത്ത് , അയിലോക്കത്തെ വീടിനോട് ചേര്‍ന്നാണ് പട്ടികിടക്കുന്നത്.ഉപദേശിപട്ടിയുടെ ചുറ്റും ഒന്ന് നടന്നുനോക്കി.ആരോ വിഷം വച്ച് കൊന്നതാണ് .ഏതായാലും പട്ടിയെ കുഴിച്ചിടണം.പട്ടിയെ കണ്ടയുടനെ ആരുടെ വീട്ടിലെ പട്ടിയാണന്ന് ഉപദേശിക്ക് മനസ്സിലാ‍യി.

എന്നാലും പട്ടി എങ്ങനെ തന്റെ അയ്യത്ത് വന്നു എന്ന് അറിയണമല്ലോ ?പട്ടികിടക്കുന്ന അയ്യത്തിന്റെനേരെയുള്ള വീട്ടിലെ അച്ചായനും അമ്മാമ്മയും കൊച്ചുപയ്യനും(ഈ അച്ചായന്റെ അനിയന്റെ മകനാണ്) മുറ്റത്ത് നില്‍പ്പുണ്ട്. തങ്കച്ചന്‍ ഉപദേശി അവരോട് തന്നെ ചോദിക്കാന്‍ തീരുമാനിച്ചു.“ഈ പട്ടിയെങ്ങനാ ഇവിടെ വന്നതന്ന് അറിയാമോ ?”ഉപദേശിയുടെ ചോദ്യം കേട്ട് അച്ചായനും അമ്മാമ്മയും കൈമലര്‍ത്തി.പട്ടിയെന്ന് പറയുന്ന ജീവിയെഇതുവരെ കണ്ടിട്ടില്ലേ എന്നുള്ള ഭാവത്തില്‍ അച്ചായനും അമ്മാമ്മയും നിന്നു.അവരറിയാതെ ഒരിക്കലുംപട്ടി തന്റെ അയ്യത്ത് വരത്തില്ലന്നുള്ള വാദത്തില്‍ മുറുകെ പിടിച്ച് ഉപദേശി കത്തിക്കയറുകയാണ് .

“എങ്ങനാ ഈ പട്ടി എന്റെ അയ്യത്ത് വന്നതെന്ന് അറിയത്തില്ലല്ലോ ?”ഉപദേശി അവസാനമായി ചോദിച്ചു.”അറിയത്തില്ല.. ഞാനിപ്പോഴാണ് ഈ പട്ടിയെ കാണുന്നത് “അച്ചായന്‍ ഉത്തരം നല്‍കി.അച്ചയന്റേയും അമ്മാമ്മയുടേയും കൂടെ മുറ്റത്ത് നിന്ന് പല്ലു തേച്ചുകൊണ്ടിരുന്ന കൊച്ചുപയ്യന് ക്ഷമയങ്ങ്നശിച്ചു.അവന്‍ തന്റെ വലിയപപ്പായുടെ നേരെ തിരിഞ്ഞു.”എടാ പൊട്ടാ ,നീ ഇത്ര പെട്ടന്ന് മറന്ന് പോയോ?നീ അല്ലിയോടാ പൊട്ടാ നുമ്പേ പട്ടിയെ എടുത്ത് നമ്മുടെ മുറ്റത്ത് നിന്ന് അങ്ങോട്ട് ഇട്ടത് ?”

പിന്നത്തെ കാര്യം ഒന്നും പറയേണ്ടായല്ലോ ...ഉപദേശിയെ സഹായിക്കാന്‍ ഉപദേശി അമ്മാമ്മയും എത്തി.അടിയുടെ വക്കോളം എത്തിയ പ്രശ്നം നാട്ടുകാര്‍ ഇടപെട്ട് പറഞ്ഞു തീര്‍ത്തു.

(ഉപദേശിക്ക് പ്രാര്‍ത്ഥനാസമയത്ത് കിട്ടിയ വെളിപാട് എവിടെ നിന്നാണന്ന് അറിയാമോ ? തന്റെഭാര്യയില്‍ നിന്നു തന്നെ .”തങ്കച്ചാ,എഴുന്നേല്‍ക്കൂ ,ചെരുപ്പെടുത്ത് കാലില്‍ ഇടൂ, നമ്മുടെ അയ്യത്ത്(പറമ്പില്‍) ഒരു പട്ടി ചത്തുകിടക്കുന്നു“.ഉപദേശി അമ്മാമ്മയുടെ ശബ്ദ്ദം തന്നെ ആയിരുന്നു.)

No comments: